"ജയ ജയ ജയ ഹേ" പകരുന്ന ചിന്തകൾ
18 വയസ്സ് തികയുമ്പോഴേക്ക് പെണ്മക്കളെ "കെട്ടിച്ചുവിടാൻ " വെമ്പുന്ന മാതാപിതാക്കളും അതിൽ അഭിപ്രായം പറയുന്ന ബന്ധുമിത്രാദികളും നാട്ടുകാരും ആണ് പെൺകുട്ടികളുടെ ശാപം.
അച്ഛനും അമ്മയും വീട്ടുപണി എടുക്കാൻ അടിമകളെ പോലെ പൊന്നും പണവും കൊടുത്ത് ആരാന്റെ വീട്ടിലേക്ക് അയക്കുന്നു! കല്യാണം കഴിച്ചു കൊണ്ടുവന്നവർ പുതുപ്പെണ്ണിന്റെ കാര്യപ്രാപ്തി വിലയിരുത്തി, കുടുംബ സ്നേഹം, സ്വർണം, എത്ര വീട്ടുജോലി എടുക്കും എന്നിവയൊക്കെ അളക്കാൻ കമ്മിറ്റി കൂടി എല്ലാ പോരായ്മകളും എണ്ണി തിട്ടപ്പെടുത്തുന്നു.
അടുത്ത ഘട്ടം ടോർചർ ആണ്. ചെറുതും വലുതുമായി പലതരത്തിലുള്ള വ്യക്തിഹത്യ, അപമാനിക്കൽ, കൊലപാതകം/ആത്മഹത്യക്ക് പ്രേരിപ്പിക്കൽ വരെ.
ഇതിലൊന്നും പെടാതെ ആത്മാഭിമാനത്തോടെ ജീവിക്കുന്ന എത്ര സ്ത്രീകളെ കാണാൻ കഴിയും?
സ്വന്തം കാലിൽ നിൽക്കുന്നതിനു മുൻപേ പെണ്മക്കളെ കെട്ടിച്ചു (ഒഴിവാക്കി) വിടാൻ നോക്കുന്ന രക്ഷിതാക്കൾ ഇനിയെങ്കിലും മാറി ചിന്തിക്കട്ടെ...
അതുപോലെ, പെൺകുട്ടികളും പക്വത ഇല്ലാത്ത പ്രായത്തിലുള്ള പ്രേമം മുതലായ അബദ്ധങ്ങളിൽ ചെന്നു ചാടാതിരിക്കട്ടെ. ബഹുഭൂരിപക്ഷം സ്ത്രീകളും ജീവിതത്തിൽ ചെയ്യുന്ന ഒരു കാര്യമാണ് സ്വയം മറന്ന് വേറൊരാളെ സ്നേഹിക്കൽ. ഇത് പലപ്പോഴും പ്രശനങ്ങളിൽ അവസാനിക്കുന്നു.
അത്ര എളുപ്പമല്ലെങ്കിലും, സ്വയം സ്നേഹവും സ്വയം സംരക്ഷണവുമാണ് നമ്മുടെ കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത്. ഇവിടെയാണ് "ജയ ജയ ജയ ഹേ" നമ്മെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അതിഭവുകത്വം നിറഞ്ഞ കഥാ സന്ദർഭങ്ങൾ പൂർണമായും സ്വീകാര്യമല്ലെങ്കിലും, ഈ സിനിമ കൈകാര്യം ചെയ്യുന്ന ആശയം ചർച്ച ചെയ്യപ്പെടേണ്ടതാണ്.
Ms. Renjitha. K. R, Asst. Prof. of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment