തെയ്യത്തിന്റെ ചുവപ്പിൽ മായുന്നൊരു കൗമാര ഓർമ്മ
മന്ദഗതിയിൽ സഞ്ചരിച്ചിരുന്ന ഒരു കാലം.
വൈകുന്നേരങ്ങൾക്ക് അത്രയേറെ നീളമുണ്ടായിരുന്നുവോ എന്ന് ഇപ്പോൾ തോന്നുന്നു —
മുറ്റത്ത് പകർന്ന് വീണ ആ ചെറിയ ചന്ദ്രനാളം,എങ്ങു നിന്നോ വീശിയടിക്കുന്ന തണുത്ത കാറ്റ്.. ആ എഫ്.എം. റേഡിയോയിൽ നിന്നും മുഴങ്ങുന്ന ശബ്ദം — ലോകത്തിന്റെ അറ്റത്തു നിന്നൊരു സ്വരം പോലെ.
അന്ന് സോഷ്യൽ മീഡിയയോ, മൊബൈലോ, ഡിജിറ്റൽ ലോകമോ ഒന്നുമില്ലായിരുന്നു.
പക്ഷേ, ഒരു ചെറു റേഡിയോയിലൂടെയായിരുന്നു ലോകം എന്റെ ഹൃദയത്തിലേക്ക് കയറിയത്.
അവിടെ പറഞ്ഞുതുടങ്ങിയ ഒരു കഥയായിരുന്നു അത് —
കരിവന്നൂർ വീരന്റെയും ചെമ്മരത്തിയുടെയും കഥ.
അന്ന് എന്തോ പതിവിന് വിപരീതമായി ആ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു.
വാക്കുകൾക്ക് മണ്ണിന്റെ മണംപോലെ.. അവ മന്ദഗതിയിൽ ഒഴുകി.
ആ വാക്കുകൾ എന്റെ മനസ്സിൽ ഒരുപാട് ചിത്രപണികൾ നടത്തികൊണ്ടിരുന്നു...
" വിളക്കണിഞ്ഞ കാവുകൾ, ചുവന്ന ചായക്കളറുകൾ, താളക്കോലിന്റെ താളം,
തെളിഞ്ഞ നിലാവിൽ കത്തുന്ന ദീപ നാളങ്ങൾ,
ദൈവത്തിന്റെ മുഖം ധരിച്ച ഒരു മനുഷ്യൻ ഇറങ്ങിവരുന്നു —തെയ്യം. "
തെയ്യം…
പാരമ്പര്യത്തിന്റെ ഹൃദയമിടിപ്പ്.
മണ്ണിന്റെ ആത്മാവ്.
മറന്നുപോയ വേദങ്ങളുടെയും ആചാരങ്ങളുടെയും ജീവനുള്ള അനുസ്മരണം.
ഒരു ഗ്രാമത്തിന്റെ ആത്മാവ് തീയും താളവുമാക്കി ഉയർത്തുന്ന അനുഭവം.
തെയ്യക്കാരൻ വേഷം അണിയുമ്പോൾ അവൻ മനുഷ്യനല്ലാതാകുന്നു;
അവൻ ദൈവം തന്നെ.
അവന്റെ ചുവന്ന മുഖം,
കണ്ണുകളിൽ തീയുടെ പ്രകാശം,
താളത്തിന്റെ രക്തമൊലിപ്പിക്കുന്ന നെറ്റി തടങ്ങൾ —
അവയെല്ലാം ചേർന്ന് ആകാശവും മണ്ണും തമ്മിൽ ഒരു ബന്ധം തീർക്കുന്നു.
അത് യജ്ഞം, സംഗീതം, തത്ത്വം എല്ലാം കൂടിയൊന്നാണ്.
ആ ലോകത്തിലേക്കാണ് കരിവന്നൂർ വീരനും ചെമ്മരത്തിയും എന്നെ നയിച്ചത്.
അവരുടെ പ്രണയം മനുഷ്യരുടെയും ദൈവങ്ങളുടെയും അതിർത്തികൾ കടന്ന ഒന്നായിരുന്നു.
ചെമ്മരത്തി പറഞ്ഞതായ ആ വാക്കുകൾ ഇന്നും എന്റെ ഹൃദയത്തിൽ മുഴങ്ങുന്നു —
“പടയ്ക്കിറങ്ങുമ്പോൾ ചോര കണ്ടാൽ മരണം തീർച്ച...
ആറു മുറിഞ്ഞ് അറുപത്താറ് ഖണ്ഡമാകും...
നൂറ് മറിഞ്ഞ് നൂറ്റി എട്ട് തുണ്ടമാകും...
കണ്ട കൈതമേലും മുണ്ടമേലും മേനി വാരിയെറിയും കുടകൻ…”
ആ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നിയ ഭയം ഭക്തിയുമായി കലർന്ന ഒരു വിറയലായിരുന്നു.
ചെമ്മരത്തി കരയുന്നത് വെറും സ്നേഹത്തിനുവേണ്ടിയല്ല,
ആത്മീയതയുടെയും വിധിയുടെയും അതിരിൽ നിൽക്കുന്ന ഒരു സ്ത്രീയുടെ മൗനവിളിയായിരുന്നു.
ആ രാത്രി റേഡിയോ മങ്ങിപ്പോയെങ്കിലും,
ആ കഥയുടെ ചുവപ്പ് എന്റെ മനസ്സിൽ തെളിഞ്ഞുനിന്നു.
തെയ്യത്തിന്റെ തീപ്പൊരികൾ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം ചുട്ടു പൊള്ളിച്ചപോലെ.
വർഷങ്ങൾ കഴിഞ്ഞിട്ടും ആ തീ ഇന്നും ശാന്തമായി കത്തിക്കൊണ്ടേയിരിക്കുന്നു.
പിന്നീട് ഒരിക്കൽ, ഒരു പഴയ ബ്ലോഗിൽ, ഞാൻ ആ കഥയെ വീണ്ടും കണ്ടു.
അത് വായിക്കുമ്പോൾ എനിക്ക് തോന്നി —
തെയ്യം വെറും കാഴ്ചയല്ല,
അത് ജീവിതത്തിന്റെ ഭാവരസം ആണെന്ന്.
ഭയവും സ്നേഹവും ഭക്തിയും ചേർന്ന് മനുഷ്യനെ ദൈവത്തിലേക്ക് ഉയർത്തുന്ന ഒരു കലയാണ് തെയ്യം.
ഞാൻ ഒരിക്കലും നേരിൽ തെയ്യം കണ്ടിട്ടില്ല.
എന്നാൽ ആ രാത്രിയിൽ ഞാൻ അതിനെ അനുഭവിച്ചു.
ആ ശബ്ദത്തിലൂടെയും, ആ കഥയിലൂടെയും, ആ വിറയലിലൂടെയും.
ഇന്ന് പോലും താളവാദ്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് തോന്നും —
കരിവന്നൂർ വീരനും ചെമ്മരത്തിയും എവിടെയോ അകലെ അല്ല,
എന്റെ ഹൃദയത്തിനുള്ളിൽ തന്നെയാണ്.
കാലം കടന്നു പോയിട്ടും, ആ കഥ എന്റെ ഉള്ളിൽ വളർന്നു.
ചില രാത്രികളിൽ, നിശ്ശബ്ദതയുടെ ഇടവേളകളിൽ,
ഞാൻ ആ ശബ്ദത്തെ വീണ്ടും കേൾക്കാൻ ശ്രമിക്കും —
അത് എവിടെയോ അകലെ നിന്നു വിളിക്കുന്ന പോലെ.
വീരന്റെയും ചെമ്മരത്തിയുടെയും പ്രണയം പോലെ....ശബ്ദത്തിലൂടെ എന്റെ മനസ്സിൽ പ്രണയാഗ്നി വരച്ച മനുഷ്യ,
ഇന്നും അലയുന്നു കാല്പനികതയുടെ ഏതോ ഭാവങ്ങളിൽ നിന്റെ വാക്കുകളിൽ ഒളിച്ചു വച്ച ആ തിരിച്ചറിവുകൾക്കായി...
Ragi. K. Haridas
Assistant Professor of Computer Science
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment