ജീവിച്ചിരിക്കുന്നവരുടെ ശവപ്പറമ്പ്

തോക്കും സിറിഞ്ചും: ദുരന്തഭൂമികളിൽ ഒരു ഡോക്ടറുടെ ജീവിതം’ (മാതൃഭൂമി ബുക്സ്)

ദുരന്തമേഖലകളിൽ ആരോഗ്യസേവനം നടത്തുന്ന ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (എം.എസ്.എഫ്) എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്റായ ഡോ. സന്തോഷ് കുമാർ വിവിധ നാടുകളിലെ ദുരന്തമേഖലകളിൽ പ്രവർത്തിച്ച അനുഭവങ്ങൾ പകർത്തിയ പുസ്തകമാണ്ഇത്..യുദ്ധവും വംശീയകലാപങ്ങളും പ്രകൃതിക്ഷോഭങ്ങളും മഹാമാരിയും ദുരന്തങ്ങൾ വിതച്ച ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യസേവനം നടത്തുന്ന അദ്ദേഹം കുറച്ച് മാസങ്ങളായി യുദ്ധം നിലംപരിശാക്കിയ ഗാസയിലെ മനുഷ്യർക്കിടയിലാണ് പ്രവർത്തിക്കുന്നത്. പുസ്തകത്തിന്റെ ആമുഖത്തിൽ യുദ്ധത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു:“യുദ്ധനീതികളില്ലാത്ത യുദ്ധങ്ങളാണ് ആധുനികകാലത്തേത്. ആയുധമില്ലാത്തവരും സ്ത്രീകളും ആക്രമിക്കപ്പെടുകയും ഇരകളാക്കപ്പെടുകയും ചെയ്യുന്നു. മാനുഷിക മൂല്യങ്ങൾക്ക് യുദ്ധതന്ത്രങ്ങളിൽ സ്ഥാനമില്ല”.രാജ്യം ഭരിക്കുന്നവർ തമ്മിലുള്ള രാഷ്ട്രീയമാണ് യുദ്ധകാരണം. ഇരയാകുന്നതാകട്ടെ, അതിൽപ്പെടാത്ത ജനങ്ങളും.

നമ്മൾ മലയാളികൾ വലിയ തോതിലുള്ള യുദ്ധം നേരിട്ടിട്ടില്ല. അതുകൊണ്ടുതന്നെ നമുക്ക് ഈ യാഥാർത്ഥ്യങ്ങൾ വിദൂരമായ കേൾവികൾ മാത്രമാണ്. സോഷ്യൽ മീഡിയയിലും പത്രങ്ങളിലും വരുന്ന വാർത്താകോളങ്ങൾ മാത്രമാണ് നമുക്ക് യുദ്ധം .യുദ്ധത്തിലെ ഒരുപക്ഷം ശരിയാണെന്നും മറുപക്ഷം ശരിയല്ലെന്നുമുള്ള നിലപാടേ നമ്മളെടുക്കാറുള്ളൂ. അനുതാപത്തോടെയുള്ള പ്രതികരണങ്ങൾക്കുമപ്പുറം യുദ്ധങ്ങളിൽ കെട്ടുപോകുന്ന ജീവന്റെയും ജീവിതങ്ങളുടെയും ഭാഗത്ത് നിന്ന് അവർക്കുവേണ്ടി നിലകൊള്ളുക എന്നത് മിഥ്യയായിരിക്കുന്നു. സോഷ്യൽ മീഡിയയിലെ ലൈകും ഷെയറും ഹാഷ് ടാഗുകളും മാത്രമായിരിക്കുന്നു നമ്മുടെ പ്രതികരണം ..മറ്റ് യുദ്ധങ്ങളില്‍ നിന്നോ വംശഹത്യകളില്‍ നിന്നോ ഒക്കെ പലസ്തീനിലെ ഇപ്പോഴത്തെ യുദ്ധത്തെയോ നേരത്തേയുള്ള യുദ്ധങ്ങളെയോ വ്യത്യസ്തമാക്കുന്നത് രണ്ട് പ്രധാന ഘടകങ്ങളാണ്.

ഒന്ന് അവര്‍ക്ക് പോകാനായി വേറെ സ്ഥലമില്ല, തുറന്ന ജയില്‍ പോലെയാണ്. ഗാസയില്‍ നിന്നും ആര്‍ക്കും പുറത്തേക്ക്‌ പോകാന്‍ കഴിയുകയില്ല.ഗാസയുടെ ഒരു മൂലയില്‍ നിന്നും, അതായത് നോര്‍ത്തേണ്‍ ഗാസയില്‍ തുടങ്ങി ആള്‍ക്കാരെ ഓടിക്കുകയാണ്..സിസ്റ്റമാറ്റിക് ആയി ഓടിച്ച് ഓടിച്ചാണ് ഈ സൗത്ത് ഗാസയിലേക്ക് എത്തുന്നത്. നേരത്തേ 47 സ്‌ക്വയര്‍ കിലോമീറ്റര്‍ താമസിക്കാന്‍ ഉണ്ടായിരുന്ന സ്ഥലം ഇപ്പോള്‍ 15 സ്‌ക്വയര്‍ കിലോമീറ്ററിന് അകത്തായി ചുരുങ്ങി. രണ്ട് മില്യണ്‍ ആണ് ഈ 15 സ്‌ക്വയര്‍ കിലോമീറ്ററിന് അകത്തുള്ള ജനസംഖ്യ .

വാസ്തവത്തില്‍ ആ സ്ഥലത്ത് സഞ്ചാരം മാത്രമല്ല ബ്ലോക് ചെയ്യുന്നത്, അങ്ങോട്ട് വരുന്ന ഭക്ഷണം, വെള്ളം, വൈദ്യുതി, കമ്മ്യൂണിക്കേഷന്‍, പാചകവാതകം..എന്നുവേണ്ട എല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്.ഭക്ഷണവും വെള്ളവുമില്ലാതെ അത്രയും ഇടുങ്ങിയ സ്ഥലത്ത് ജീവിക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്..ഭക്ഷണം കിട്ടാതിരിക്കുമ്പോള്‍ പട്ടിണി, പോഷകാഹര കുറവ് ,മലിനമായ വെള്ളമല്ലാതെ മറ്റൊന്നും കിട്ടുന്നില്ല..ഈ വെള്ളം കുടിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല..മരുന്നുകള്‍ ഒന്നും കിട്ടുന്നില്ല. ആന്റിബയോട്ടിക്കുകള്‍ ഇല്ല..

മാസങ്ങളോളം അവിടെ യുദ്ധം കവര്‍ ചെയ്ത പലസ്തീനിയന്‍ ഫോട്ടോഗ്രാഫര്‍ മൊതാസ് അസൈസ ഗാസയില്‍ നിന്നും പുറത്തേക്ക് വന്ന് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞത് ഓര്‍ക്കുന്നു, “ഏറ്റവും ഭീതിപ്പെടുത്തുന്ന ഫോട്ടോകളൊന്നും ഞാന്‍ ഒരിക്കലും എടുത്തിട്ടില്ല” എന്ന്…എന്ന് വെച്ചാൽ,നമ്മള്‍ കാണുന്ന ‘ഭീതിപ്പെടുത്തുന്ന ഫോട്ടോകള’ല്ല ഗസക്കുള്ളിലെ ഭീതിപ്പെടുത്തുന്ന ദൃശ്യം എന്ന്..

മൂന്നും നാലും തവണയൊക്കെയാണ് ഇവർ ഹോംലെസ് ആകുന്നത്. ഒരു സ്ഥലത്തുനിന്ന് പുറപ്പെട്ട് അടുത്ത സ്ഥലത്ത് താമസിക്കുമ്പോള്‍ അവിടെ ബോംബിടുകയാണ്. അവിടെനിന്ന് വീണ്ടും മാറുകയാണ്..അങ്ങനെ നാല് തവണയൊക്കെ വീടുമാറിയവരല്ലാതെ അതില്‍ കുറഞ്ഞവർ ഉണ്ടാകില്ല..രണ്ടാമത്തെ ഘടകം അതാണ്.മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആശുപത്രികള്‍ ബോംബ് ചെയ്യുന്നു. പ്രസ് വെസ്റ്റ് ധരിച്ച മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നു. ആശുപത്രിയില്‍ ആളുകള്‍ അഭയം തേടുന്നത് അവിടെ ആക്രമണം ഉണ്ടാകില്ല എന്ന ചിന്തയിലാണ്..മാധ്യമപ്രവര്‍ത്തകര്‍ മിക്കവാറും ആശുപത്രികൾ കേന്ദ്രീകരിച്ചാണ് നില്‍ക്കുന്നത്. അവര്‍ക്ക് പോകാന്‍ വേറെ സ്ഥലമൊന്നുമില്ല. നോര്‍ത്ത് ഗാസയില്‍ ആശുപത്രികള്‍ ഒന്നും തന്നെ ഇല്ല, മിഡില്‍ ഗാസയിലാണ് ഇപ്പോൾ ആകെ ഹോസ്പിറ്റല്‍ ഉള്ളത്.അതിന് ചുറ്റുമുള്ള മിക്കവാറും കെട്ടിടങ്ങളും തകർന്ന് പോയി, വെയര്‍ഹൗസ് പൊളിഞ്ഞുപോയി, സ്‌റ്റോര്‍ ചെയ്യാന്‍ സ്ഥലമില്ല..ഹോസ്പിറ്റലിന് പുറത്ത് നിന്ന് കഴിഞ്ഞാൽ യുദ്ധം കാണാം. ആകെ പുക മുഴുവന്‍ മൂടിയിരിക്കുന്നതും, ബോംബ് വന്ന് വീഴുന്നതും,ഓരോ അഞ്ച് സെക്കണ്ടിലും ടാങ്കറുകളുടെ ഒച്ചയും,ബോംബിങ്ന്റെ ലൈറ്റ് പോകുന്നതും എല്ലാം ..

യുദ്ധം നീണ്ടുപോകുകയാണ്..ഫിലോസഫിക്കലായോ സയന്റിഫിക്കലായോ ഒക്കെ ചിന്തിക്കുകയാണെങ്കില്‍ യുദ്ധം എന്ന് പറയുന്നത്, മനുഷ്യനൊഴികെ വേറൊരു ജീവിയും ഭക്ഷണത്തിന് വേണ്ടിയല്ലാതെ അങ്ങോട്ടുമിങ്ങോട്ടും അടിച്ചുകൊല്ലുന്ന ഏര്‍പ്പാടില്ല. അടിസ്ഥാനപരമായി ആരും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. ലെബനോൺ. ബെയ്‌റൂട്ട് എന്നീ രാജ്യങ്ങളിലൊക്കെ ഇസ്രയേല്‍ ബോംബ് ചെയ്തു. പക്ഷേ തിരിച്ച് ഒന്നും ചെയ്തിട്ടില്ല. അവർ പറയുന്നത് അവർക്കതിനുള്ള ആയുധബലമില്ല എന്നാണ്.കാരണം അവര്‍ യുദ്ധം ചെയ്ത് കഴിഞ്ഞതാണ്. അതിന്റെ നിരര്‍ത്ഥകത അവര്‍ക്ക് അറിയാം., അത് തിരിച്ചറിഞ്ഞവരാണ്..ആയുധങ്ങളുണ്ടാക്കുന്നത് മുമ്പൊക്കെ റഷ്യയും അമേരിക്കയും ആയിരുന്നു. ഇന്ന് അങ്ങനെ അല്ല, എല്ലാവരും ഓരോ മേഖലയിലായി അവരവരുടേതായ ആയുധങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഇന്നത് കച്ചവടമായി മാറി . എല്ലാവര്‍ക്കും അത് വിറ്റഴിക്കണം. പുതിയ ആയുധങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇറാന്‍ ഉണ്ട്, നോര്‍ത്ത് കൊറിയ ഉണ്ട്, ബ്രസീല്‍, യുക്രൈന്‍, യൂറോപിലെ തന്നെ പല പല രാജ്യങ്ങളും അവരുടേതായ ആയുധങ്ങള്‍ ഉണ്ടാക്കുന്നു. കച്ചവടത്തില്‍ നിന്ന് പിന്മാറാന്‍ ഇവര്‍ക്ക് കഴിയില്ല. ഇസ്രയേലിന് വേണ്ടി അമേരിക്ക ഇറക്കിക്കൊടുക്കുന്ന ആയുധങ്ങള്‍ അറബ് രാജ്യങ്ങളുടെ തുറമുഖത്തിലൂടെയാണ് വരുന്നത്. ഈജിപ്റ്റിന്റെയും യു.എ.ഇയുടെയും തുറമുഖങ്ങളിലൂടെ..ബ്രദേഴ്‌സ് എന്ന് വിളിക്കുന്ന പലസ്തീനികളെ ബോംബ് ചെയ്യാനുള്ള ആയുധം അവരുടെ തുറമുഖങ്ങളിലൂടെ ഇറക്കിക്കൊടുക്കുന്നു..ഇങ്ങനെ ചെയ്യുന്നത് തീർത്തും ഹിപ്പോക്രാറ്റിക് ആയ നിലപാടാണ്..പക്ഷേ, ഒരു വേള്‍ഡ് ഓർഡറിനകത്ത് ഇത് ഇങ്ങനെയേ നടക്കൂ എന്ന ധാരണയിലേക്ക് രാജ്യങ്ങള്‍ തന്നെ കീഴടങ്ങിക്കഴിഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ വ്യത്യസ്തമായൊരു സമീപനം ഇല്ലെങ്കില്‍ ഇപ്പോഴത്തെ സാഹചര്യം തീവ്രമായിക്കൊണ്ടിരിക്കുകയേയുള്ളൂ..

ആരുടെയും ഉള്ളുലയ്ക്കുന്ന ചിത്രങ്ങളാണ് ഗാസയിൽ നിന്ന് പുറത്ത് വരുന്നത് പക്ഷേ ലോകഭൂപടത്തിൽ ഇന്ന് ഗസയുടെ ചിത്രമില്ല എന്നതാണ് സത്യം.

Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്