അമ്മയുടെ സ്വര്‍ണം പണയം വച്ച് മകന്‍; വെട്ടിപ്പിടിച്ചത് 2,000 കോടിയുടെ സാമ്രാജ്യം!

 മികച്ച ബിസിനസ് ആശയങ്ങള്‍ ഉണ്ടെങ്കില്‍ പോലും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു ലോണ്‍ ലഭിക്കാത്ത സാഹചര്യം ഇന്നും കുറവല്ല. അപ്പോള്‍ പിന്നെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യം പറയേണ്ടതില്ലല്ലോ? ധനകാര്യ സ്ഥാപനങ്ങളിലെ നൂലാമാലകള്‍ ഓര്‍ത്ത് മനസില്‍ വിരിഞ്ഞ ബിസിനസ് ആശയങ്ങള്‍ക്കു ഫുള്‍സ്‌റ്റോപ്പിട്ട നിരവധി ആളുകളുണ്ടാകും. എന്നാല്‍ ചിലരെങ്കിലും പ്രതിസന്ധികള്‍ക്കിടയിലും മുന്നോട്ടു പോയിരിക്കാം. അത്തരത്തിലൊരു വിജയകഥയാണിത്. ഏവര്‍ക്കും സുപരിചിതമായ, ഇന്നു രാജ്യത്തെ മികച്ച കൊറിയര്‍ സര്‍വീസുകളില്‍ ഒന്നായ ഡിടിഡിസിയുടെ കഥ.

അതേ, ഇന്ന് 2,000 കോടി രൂപ മൂല്യമുള്ള ഡിടിഡിസിയുടെ തുടക്കം കഠിനമായിരുന്നു. ഡിടിഡിസിലെ കുറിച്ച് അറിയുന്നതിനു മുമ്പ് നിങ്ങള്‍ അതിന്റെ സ്ഥാപകനും, ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ സുഭാഷിഷ് ചക്രവര്‍ത്തിയെ അറിയേണ്ടതുണ്ട്. കൊല്‍ക്കത്തയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് സുഭാശിഷ് ജനിച്ചത്. രാമകൃഷ്ണ മിഷന്‍ റസിഡന്‍ഷ്യല്‍ കോളേജില്‍ നിന്ന് കെമിസ്ട്രി പഠിച്ച വ്യക്തിയാണ് ഇദ്ദേഹം.

കോളേജ് കാലത്ത് പീര്‍ലെസ് എന്ന വലിയ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. 1981-ല്‍ കമ്പനി തങ്ങളുടെ ഇന്‍ഷുറന്‍സ് ബിസിനസ് വൈവിധ്യവല്‍ക്കരിക്കാനും, വിപുലീകരിക്കാനും സുഭാഷിഷിനെ ബംഗളൂരുവിലേയ്ക്ക് അയച്ചു. 1987-ല്‍ അദ്ദേഹം ഇന്‍ഷുറന്‍സ് കമ്പനി ഉപേക്ഷിച്ച് ഒരു കെമിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ ബിസിനസ് സ്ഥാപിച്ചു. എന്നാല്‍ തപാല്‍ സേവന പ്രശ്നങ്ങള്‍ കാരണം വിജയം കാണാന്‍ സാധിച്ചില്ല.

ഒന്നു ചത്താലേ മറ്റൊന്നിന് വളമാകൂവെന്നാണല്ലോ പഴമൊഴി. തന്റെ ബിസിനസ് തകര്‍ത്ത കാരണത്തെ അടുത്ത അവസരമാക്കാന്‍ സുഭാഷിഷ് തീരുമാനിച്ചു. തപാല്‍ സേവനങ്ങളും, ഉപഭോക്താക്കളും തമ്മിലുള്ള വലിയ വിടവ് സുഭാഷിഷ് കണ്ടെത്തി. ഇതായിരുന്നു സുപ്രധാന പോയിന്റ്. 1990 ജൂലൈ 26 ന് അദ്ദേഹം തന്റെ കൊറിയര്‍ കമ്പനിയായ ഡിടിഡിസിക്ക് തുടക്കമിട്ടു. DTDC എന്നാല്‍ ഡെസ്‌ക് ടു ഡെസ്‌ക് കൊറിയര്‍ & കാര്‍ഗോ എന്നാണ് അര്‍ത്ഥം. അത് ഇന്നും പലര്‍ക്കും അറിയില്ല.

ചെറിയ പട്ടണങ്ങളില്‍ കൊറിയര്‍ സേവനങ്ങളുടെ ആവശ്യം കൂടുതലാണെന്ന് മനസിലാക്കിയ അദ്ദേഹം അവിടെ ശ്രദ്ധ കേന്ദ്രീകരിച്ചു. 1990 കളില്‍ വെറും 20,000 രൂപയ്ക്ക് ആരംഭിച്ച ആശയമാണ് ഡിടിഡിസി എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വെഞ്ച്വര്‍ ക്യാപിറ്റല്‍ ഇല്ലാത്തതിനാല്‍ ബാങ്കുകള്‍ അദ്ദേഹത്തിന് വായ്പ നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് അമ്മയുടെ ആഭരണങ്ങള്‍ വിറ്റാണ് ഈ മകന്‍ തന്റെ ആശയത്തിന് ജീവന്‍ പകര്‍ന്നത്.

1991 -ല്‍ ഫ്രാഞ്ചൈസി മോഡലിലേയ്ക്ക് ആശയത്തെ സമന്വയിപ്പിച്ചതാണ് ഇന്നത്തെ വിജയത്തിലേയ്ക്ക് വഴിവച്ചത്. നിലവില്‍, കമ്പനി 14,000 പിന്‍ കോഡുകളില്‍ സേവനം നല്‍കുന്ന വമ്പന്‍ നെറ്റ്‌വര്‍ക്കാണ്. റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും, ബിസിനസുകള്‍ക്കും ഡെലിവറി സേവനങ്ങള്‍ നല്‍കുന്നു. 220 ലക്ഷ്യസ്ഥാനങ്ങളില്‍ ഇതിന് ആഗോള സാന്നിധ്യം അറിയിക്കാനും കമ്പനിക്കു സാധിച്ചു.

വിപ്രോ, ഇന്‍ഫോസിസ്, ടാറ്റ ഗ്രൂപ്പ് എന്നിവയുള്‍പ്പെടെ വലിയ ഭീമന്‍ ക്ലയന്റുകള്‍ ഇന്ന് കമ്പനിക്കു സ്വന്തമാണ്. 2006 ആയപ്പോഴേക്കും കമ്പനിക്ക് 3,700 ഫ്രാഞ്ചൈസികളും, 125 കോടി രൂപ വരുമാനവും നേടാന്‍ സാധിച്ചു. റിലയന്‍സ് ക്യാപിറ്റലില്‍ നിന്ന് 70 കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കി. അങ്ങനെ ഡിടിഡിസി 180 കോടി കമ്പനിയായി മാറി. 2010 ആയപ്പോഴേക്കും വില്‍പ്പന 450 കോടി രൂപയായി.

2013-ല്‍, DTDC നിക്കോസ് ലോജിസ്റ്റിക്സില്‍ നിന്ന് 70% ഓഹരികള്‍ സ്വന്തമാക്കുകയും, ഇ-കൊമേഴ്സ് കമ്പനികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ഡെലിവറി ശൃംഖലയായ ഡോട്ട്സോട്ട് സ്ഥാപിക്കുകയും ചെയ്തു. ഇന്നു അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ശൃംഖലയാണിത്. സാധാരണക്കാരനെ സംബന്ധിച്ച് ഒരു കൊറിയര്‍ ചിന്ത ഉയരുമ്പോള്‍ ആദ്യം മനസില്‍ തെളിയുന്ന ചിത്രമാണ് ഡിടിഡിസി മാറി കഴിഞ്ഞു. കമ്പനിയുടെ വിജയത്തിനു കാരണവും ഇതുതന്നെ.

Suhaib. P, Assistant Professor, Department of Commerce, Al Shifa College of Art's and Science, Perithalmanna

Comments

Popular posts from this blog

ഇനി എത്ര ദൂരം

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices