തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
ദൈവം ഇന്ത്യയിൽ അവതരിക്കുകയാണെങ്കിൽ അത് അപ്പക്കഷണത്തിൻ്റെ രൂപത്തിലവണം എന്ന് ഗാന്ധിജി ഒരിക്കൽ പറയുകയുണ്ടായി.ഇത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ അവശ്യകഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ അക്ഷരജ്ഞാനം എന്നത് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമല്ല,ആരംഭവുമല്ല അത് വിദ്യാഭ്യാസം നേടാനുള്ള ഒരു മാർഗ്ഗo മാത്രമാണ്.ഗാന്ധിജി കൈത്തൊഴിൽ പരിശീലനതിനാണ് വിദ്യാഭ്യാസത്തിൽ മുൻതൂക്കം കൊടുത്തത്.
ഇന്ന് ഇന്ത്യൻ വിദ്യാർത്ഥി സമൂഹം വിദേശ രാജ്യങ്ങളിൽ പോയി ഉന്നത വിദ്യാഭ്യാസം നേടാൻ ശ്രമിക്കുകയും അവിടെത്തന്നെ താമസമാക്കുകയും ചെയ്യുന്നത് ഒരു സാമൂഹിക യാഥാർത്ഥ്യമായി
മാറിയിരിക്കുന്നത്തിൻ്റെ പശ്ചാത്തലത്തിൽ വേണം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ
പ്രശസ്തിയെക്കുറിച്ച് ചർച്ച ചെയ്യേണ്ടത്.
ബ്രിട്ടീഷ് ഭരണകാലത്ത് ഗുമസ്ഥരെ സൃഷ്ടിക്കാൻ പര്യാപ്തമായ വിധത്തിൽ മെക്കാളെ പ്രഭു രൂപപ്പെടുത്തിയ വിദ്യാഭ്യാസരീതി തന്നെയാണ് ഇന്നും നാം ഇവിടെ പിൻതുടരുന്നത്. പഠനം കഴിഞ്ഞിറങ്ങുന്ന അഭ്യസ്ത വിദ്യർക്ക് കായികാധ്വാനം ആവശ്യമുള്ള തൊഴിലുകളോട് തികഞ്ഞ അവജ്ഞയാണ്,വെള്ളക്കോളർ ജോലിക്കായി അവർ നെട്ടോട്ടം ഓടുന്നു. സ്വന്തം നാട്ടിൽ വിദേശികളെ പോലെ ജീവിക്കുന്ന ഒരുപറ്റം ആളുകളെയാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം സംഭാവന ചെയ്യുന്നത്.
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, എന്നതുകൊണ്ടാണ് ഗാന്ധിജി കൈത്തൊഴിൽ പരിശീലനത്തെക്കുറിച്ച് പറഞ്ഞത്. ഓരോ വിദ്യാർത്ഥിക്കും വിദ്യാഭ്യാസച്ചെലവ് നിർവഹിക്കാനുള്ള പണം ഒരു തൊഴിലിലൂടെ സാധിക്കണം എന്നതാണ് അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ വീക്ഷണം. സൗജന്യ വിദ്യാഭ്യാസം അല്ല വേണ്ടത് എന്ന ഗാന്ധിയൻ വീക്ഷണം ഇന്നും പ്രസക്തമാകുന്നു.
പ്രാഥമികതലത്തിൽ ഇംഗ്ലീഷ് പഠനത്തിന് പകരം തൊഴിൽ പരിശീലനം നൽകണമെന്ന് അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി നിർദ്ദേശിക്കുന്നു. വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്താനും വളർത്താനും തൊഴിലിനോട് ബഹുമാനം ഉണ്ടാക്കാനും ഈ വിദ്യാഭ്യാസ രീതിക്ക് കഴിയും.
സ്വതന്ത്ര ഭാരതത്തിൽ രൂപം കൊണ്ട വിദ്യാഭ്യാസ കമ്മീഷനുകൾ എല്ലാം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം ഊന്നി പറഞ്ഞിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ കൈത്തൊഴിൽ പരിശീലനത്തിന് പുറമേ സാങ്കേതികവിദ്യാപരിശീലനവും അനിവാര്യമാണ് .വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഓരോ കുട്ടിക്കും സ്വതന്ത്രമായി ജീവിക്കാൻ ആവുന്ന വിധത്തിലുള്ള ഒരു തൊഴിൽ പരിശീലനം ലഭ്യമായിട്ടില്ലെങ്കിൽ ഇന്ത്യ തൊഴിൽരഹിതരെക്കൊണ്ട് നിറയുന്ന ഒരു കാലമാണ് വരാൻ പോകുന്നത്.
തൊഴിലില്ലായ്മ കേരളത്തിൻ്റെയോ ഇന്ത്യയുടെയോ മാത്രം പ്രശ്നമല്ല മറിച്ച്
ഇതൊരു ആഗോള പ്രശ്നമാണ്. ബ്രിട്ടൻ അടക്കം പല രാജ്യങ്ങളും തൊഴിലില്ലായ്മ വേതനം നൽകിയാണ് പ്രശ്നപരിഹാരത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നത്, പക്ഷേ അവർക്ക് ജീവിക്കാൻ ആവശ്യമായ നല്ല ഒരു തുക തന്നെ നൽകാൻ കഴിയുന്നുണ്ട് . യന്ത്രവൽക്കരണത്തിൻ്റെ ഭാഗമായാണ് യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ തൊഴിലായ്മ ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെ സ്ഥിതി അതല്ല വിദേശരാജ്യങ്ങളെ തൊഴിലവസരം കുറയുക കൂടി ചെയ്തതോടെ രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇവിടെ അനുഭവപ്പെടുന്നത്.
തൊഴിലിനോട് ആഭിമുഖ്യം വളർത്തുന്ന നവീന പാഠ്യപദ്ധതിയിലൂടെ മാത്രമേ നമുക്ക് ഈ സാമൂഹ്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ.
Dr. P.V Prasanth
Assistant Professor and Head
Department of Economics
Al Shifa College of Arts and Science, Keezhattur, Perinthalmanna
Comments
Post a Comment