പേനയുടെ നിശ്ശബ്ദം
എന്റെ പേനയുടെ അഗ്രത്ത്
ഒരു നിശ്ശബ്ദം വന്ന് ഇരിക്കാറുണ്ട്.
കാരണം,
വരികൾ കൽപ്പനയുടെ വാക്കുകളിൽ വിരിയുന്ന പൂക്കളല്ല
മറിച്ച് ഹൃദയത്തിന്റെ അനുവാദമാണ്.
അക്ഷരങ്ങൾ ആജ്ഞയുടെ ചങ്ങലയിൽ പിറക്കുന്നവയല്ല
മറിച്ച് അവ ഓർമ്മകളുടെ ഈർപ്പത്തിൽ മുളച്ച്,
അനുഭവങ്ങളുടെ വെളിച്ചത്തിൽ പൂക്കുന്ന
കാലാതീതമായ പൂക്കളാണ്.
എഴുത്തുകാരനെ
എഴുതാൻ നിർബന്ധിക്കാം,
പക്ഷേ, അവന്റെ ആത്മാവിനെ
ഒരു വരിയിലേക്ക് ഇറക്കിവിടാൻ
ആർക്കും കഴിയില്ല.
കാരണം, വരികൾക്ക് സമയത്തിന്റെ സ്വന്തം ഘടികാരമുണ്ട്.
ഹൃദയം നിറയുന്ന നിമിഷത്തിൽ മാത്രം
അവ വാക്കുകളുടെ വേഷം ധരിക്കും.
പുഴയോട്
"ഇപ്പോൾ ഒഴുകൂ"
എന്ന് പറയാനാകുമോ?
കാറ്റിനോട്
"ഇപ്പോൾ വീശൂ"
എന്ന് കല്പിക്കാനാകുമോ?
അങ്ങനെ തന്നെയാണ് വരികളും.
അത് വിളിച്ചാൽ വരുന്നതല്ല,
വേദനയുടെ വിരൽത്തുമ്പിലും,
സന്തോഷത്തിന്റെ മിഴിനീരിലും,
മൗനത്തിന്റെ ആഴങ്ങളിലും
സ്വയം ജനിക്കുന്ന ഒരു വെളിച്ചമാണ്.
അതുകൊണ്ട്, എന്നോട് "എഴുതൂ" എന്ന് പറയരുത്.
പകരം, എന്റെ മൗനത്തെ കേൾക്കൂ.
ഒരുപക്ഷേ, ആ നിശ്ശബ്ദത്തിന്റെ ഗർഭത്തിൽ
ജനിക്കാൻ കാത്തിരിക്കുന്ന
ഒരു മഹാകാവ്യം
ഉറങ്ങിക്കിടക്കുന്നുണ്ടാവാം.
Irshad. K
Assistant Professor of Arabic
Al Shifa College of Arts and Science
Comments
Post a Comment