ഇമ്മിണി ബലിയ ഒരു മനുഷ്യൻ!
"ഒന്നും ഒന്നും എത്രയാടാ?" അദ്ധ്യാപകൻ ചോദിച്ചു. "രണ്ടിടത്തു നിന്ന് വരുന്ന നദികൾ സമ്മേളിച്ച് കുറച്ചുകൂടി വലിയൊരു നദിയായി മാറുന്നതുപോലെ, ഒന്നും ഒന്നും ചേരുമ്പോൾ ഇമ്മിണി ബലിയൊരു ഒന്നാവും." അഭിമാനത്തോടെയാണ് മജീദ് ആ ഉത്തരം പറയുന്നത്. ആത്യന്തികമായി തെറ്റാണെങ്കിലും ഒരു നിമിഷത്തേക്കെങ്കിലും നമ്മുടെ മനസ്സും മജീദിന് ഒപ്പം നിൽക്കുകയാണ്. രണ്ടു നദികൾക്ക് കൂടിച്ചേർന്ന് വലിയൊരു നദിയാകാമെങ്കിൽ ഒന്നും ഒന്നും കൂടിച്ചേർന്ന് ഇമ്മിണി ബലിയൊരു ഒന്നുമാകാം. ചൊറിയുന്നിടത് മാന്തുന്നതാണ് ലോകത്തിൽവച്ച് ഏറ്റവും വലിയ സുഖം എന്നുപറഞ്ഞ, പെണ്ണുങ്ങളുടെ തലയ്ക്കകത്തു നിലാവെളിച്ചമാണെന്നെഴുതിയ, അച്ചടിഭാഷയിൽ സംസാരിച്ചതിന് ഉമ്മയുടെ തവിക്കടിയേറ്റ മലയാളത്തിന്റെ സ്വന്തം ബഷീറിനെ നമ്മളെങ്ങനെ മറക്കാനാണ്? കരുണയായിരുന്നു ബഷീറിന്റെ ഭാഷ, ഞാനും നിങ്ങളും നമുക്കറിയാവുന്ന ചെറിയ ചെറിയ മനുഷ്യരും കൂടിച്ചേരുന്നതായിരുന്നു ബഷീറിന്റെ ലോകം. കാക്കയും, പൂച്ചയും, ആടും, ആനയും, എന്തിന് തേരട്ടയെ പോലും കഥാപാത്രമാക്കാൻ ആ വലിയ കഥാക്കാരന് സാധിച്ചു. മനുഷ്യൻ മാത്രമല്ല, കവലയും, മൈതാനവും, നാട്ടിൻ പുറങ്ങളും, വീട്ടകങ്ങളും കടന്ന് എച്ചിൽ മോറുന്ന